Monday, June 23, 2014

ആത്മസാക്ഷാത്‌കാരം

പുസ്‌തകവും പേനയുമെടുത്ത്‌ 
ഉള്ളില്‍ ഉരുത്തിരിഞ്ഞ 
ആശയങ്ങളെ കവിതയാക്കാന്‍
 ഇരുന്നതാണ്‌, 
എഴുതാനിരുന്നിട്ടും മനസില്‍
വല്ലാത്തൊരു അസ്‌കിത 
പലതുമുണ്ട്‌ മനസില്‍ 
എന്തിനെപ്പറ്റിയാണ്‌ 
എഴുതി വരിക?
 ഒരു ദീര്‍ഘനിശ്വാസമെടുത്ത ശേഷം
രണ്ടു കൈയിലെയും ഞൊട്ടയൊടിച്ച്‌
മുറിയിലൂടെ അങ്ങിങ്ങു നടന്നു 
ജനലഴിയിലൂടെ പുറത്തേക്ക്‌ 
നോക്കി നിന്നപ്പോഴാണ്‌ 
ഒരു സത്യം ഓര്‍മ്മ വന്നത്‌ 
എന്തിനെപ്പറ്റിയും കവിത എഴുതാം, 
പക്ഷേ മലയാളം മരിക്കുന്നു 
എന്നല്ലേ കേള്‍ക്കുന്നത്‌ 
ഇതാരു വായിക്കും? 
മലയാളം കുരച്ചു കുരച്ചു അരിയാം 
എന്ന പല്ലവിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌
 ഇംഗ്ലീഷിലല്ലാത്തതിനൊന്നും 
വിലയില്ലെന്ന തേങ്ങല്‍ 
മകള്‍ മലയാളം പുസ്‌തകം വായിച്ചതിന്‌
ഒച്ചപ്പാടുണ്ടാക്കിയ അച്ഛനമ്മമാര്‍, 
അലങ്കാരത്തിനെങ്കിലും 
ഇംഗ്ലീഷ്‌ എഴുത്തുകാരുടെ 
പുസ്‌തകങ്ങള്‍ മാത്രം 
വാങ്ങിവയ്‌ക്കുന്ന പൊങ്ങച്ചക്കാര്‍ 
ക്ലബ്ബുകളിലും മാളുകളിലും 
അലയുന്ന യുവത്വങ്ങള്‍ 
പൊതുസ്ഥലത്തോ വീട്ടില്‍ വച്ചോ പോലും 
മലയാളം പറഞ്ഞാല്‍ പിഴ ഈടാക്കുമെന്ന
വ്യവസ്ഥയില്‍ വളരുന്ന കുട്ടികള്‍
 അവരെങ്ങനെ നിന്നെ വായിക്കും 
മലയാള കവിതേ? 
അങ്കലാപ്പുകള്‍ ഏറെയെങ്കിലും 
മലയാളത്തില്‍ എഴുതുമെന്ന 
തീരുമാനമെടുത്ത്‌ സിഗരറ്റില്‍ നിന്നും
അവസാന പഫുമെടുത്ത്‌ 
അയാള്‍ കസേരയില്‍ വന്നിരുന്ന്‌
ആത്മസാക്ഷാത്‌കാരംനടത്താന്‍ പേനയെടുത്തു

No comments:

Post a Comment