Monday, May 19, 2014

ശരിയും തെറ്റും വിധിക്കുന്നതിനിടെ
പ്രിയനേ, നീ എന്നിലെ സ്‌നേഹസങ്കീര്‍ത്തനം
അറിയാന്‍ മറന്നു.
തെരുവിലേക്കെന്നെ വലിച്ചെറിയുമ്പോള്‍
കാല്‍പാദത്തിലേക്കിറ്റു വീണ 
കണ്ണുനീരും കണ്ടില്ല..
ഈ തെരുവില്‍ ശരീരത്തിന്റെ
രുചിയറിയാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്കു മുമ്പില്‍
ഞാന്‍ നിന്റെ ഭജന്‍ പാടും
നിന്നോളം എന്നെ ഭ്രമിപ്പിച്ച
ഒന്ന്‌്‌ ഈ ലോകത്തെന്ത്‌്‌?
എനിക്കു വേണ്ടി നീ തീര്‍ത്ത
വീട്‌ ആര്‍ക്ക്‌ വാടകയ്‌ക്ക്‌്‌ കൊടുത്തു?
തെരുവിലൊരു മൂലയ്‌ക്ക്‌ 
ഭയത്തോടെ രാത്രികള്‍ 
കഴിച്ചുകൂട്ടുമ്പോഴൊക്കെയും
നീ കൊഞ്ചിച്ചു പറഞ്ഞതൊക്കെയും
താരാട്ടായി ഓര്‍മ്മയിലെത്തും
ഒടുവില്‍ അനാഥമായി
ശരീരം ചേതനയറ്റു കിടക്കുമ്പോഴും
ശരിതെറ്റുകളുടെ കണക്കെടുപ്പിലായിരിക്കും

Saturday, May 17, 2014

എന്റെ കവിതയ്‌ക്ക്‌
നിന്റെ ശുണ്‌ഠിയുടെ
ഇളംചൂട്‌
തളരാതെ നിനക്കൊപ്പം ഞാനും
മദ്യം ഇമ്മണി വല്യൊരു സംഭവമാണ്‌
അതില്ലാതെ എന്ത്‌ ആഘോഷം?
മദ്യം തരുന്ന സന്തോഷം 
മറ്റാര്‍ക്ക്‌ തരാന്‍ കഴിയും?
അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്ന പോലെ
രാവിലെ മുതല്‍ നീ നുണഞ്ഞ
മദ്യം മരണഭയമല്ലാതെ മറ്റെന്തെങ്കിലും
തന്നോ ആവോ?
എന്നേലും ഇമ്മിണി വല്യ ലഹരി തന്നെ
ആണേയ്‌ അത്‌..
സ്‌നേഹമെന്ന ലഹരിക്കുമപ്പുറം
കണ്ടെത്തിയ ലഹരിക്ക്‌ 
പറയുവാനുത്തരമില്ല
മനുഷ്യനെ പറഞ്ഞിട്ട്‌ എന്ത്‌ കാര്യം
ദേവന്മാരുടെ സോമരസമായും
കാനായിലെ വീഞ്ഞായും
ദൈവം തന്നെ പഠിപ്പിച്ചതത്രേ
മദ്യപാനം
എന്നിട്ടൊടുവില്‍ പറയുന്നു
മദ്യപാനം ഹാനികരമെന്ന്‌
അല്ല പിന്നെ,
അന്ന്‌ ദൈവം എന്തോര്‍ത്തിട്ടായിരുന്നു?

Wednesday, May 14, 2014

പ്രണയത്തിന്റെ പിന്‍കുറിപ്പ്‌


എന്റെ മേല്‍ ജയിക്കാന്‍ നീ സ്വയം അരുള്‍ ചെയ്‌ത നിന്റെ മരണത്തിനുമേല്‍ ദൈവത്തിന്റെ സ്‌തുതി ഉണ്ടായിരിക്കട്ടെ


നിന്റെ മരണമാണ്‌ ഇന്നേറെ പ്രതീക്ഷിക്കുന്നത്‌. അത്‌ വൈകുന്നതിലെ ദുരൂഹത ഒട്ടൊന്നുമല്ല അലട്ടുന്നത്‌. അന്യജനത്തിന്‌ ക്രൂരമായി തോന്നുന്ന ഈ ചിന്തയ്‌ക്കുമേല്‍ അവരെന്നെ കല്ലെറിയുന്നതിനെ ഭയപ്പെടുന്നില്ല. നിന്നോടെനിക്ക്‌ പ്രണയമുണ്ടായിരിക്കെ നിന്റെ മരണത്തെ കാത്തിരിക്കുന്നതിലെ വൈരുദ്ധ്യം വിസ്‌മയിപ്പിക്കുന്നുണ്ടാകും. ഇവളെന്ത്‌ പെണ്ണെന്ന്‌ സഹനത്തിന്റെ മൂര്‍ത്തീഭാവങ്ങളായവരും ചിന്തിക്കാം. ഉത്തരം നിന്റെ പക്കലാണുള്ളത്‌. അവ്യക്തത മാത്രം നിറയുന്ന നിന്റെ ജീവിതത്തില്‍ സമയമുണ്ടെങ്കില്‍ മാത്രം അവര്‍ക്കുത്തരം നല്‍കുക.
          നീയെന്ന ലഹരിയില്‍ ആഴ്‌ന്നു പോയ എനിക്ക്‌ മുക്തി പ്രാപിക്കാന്‍ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല പ്രിയനേ..എന്നോട്‌ ക്ഷമിക്കുക. ജീവന്‍ തുടിച്ച്‌ ഓരോ നിമിഷവും ഈ ഭൂമിക്കുമേല്‍ നീ തിരിച്ചെത്തുമെന്ന പ്രതീക്ഷ ഈ പെണ്ണുടലിലും മനസിലും നിലനില്‍ക്കും. എന്തുകൊണ്ടിങ്ങനെയെന്ന്‌ അനുമാനിക്കാനേ കഴിയുന്നില്ല. 
           നീ പണിതുയര്‍ത്തിയ ചട്ടക്കൂടിനുള്ളിലേക്ക്‌ എന്നെ ഉരുക്കിയഴിച്ച്‌ നിനക്കായി പാകപ്പെടുത്തിയിരുന്നു. നീ എന്നെ സ്വതന്ത്രയാക്കി വിട്ടിട്ടും നിന്റെ തിരുശേഷിപ്പുകള്‍ ഇന്നും അവശേഷിക്കുന്നു. പൂര്‍ണമായും സ്വാതന്ത്ര്യം പ്രാപിക്കണമെങ്കില്‍ മറ്റെന്ത്‌ പോംവഴി? എങ്കിലും നീ ഒന്നറിയുക; നിന്റെ മരണമെന്നത്‌ സത്യമെങ്കില്‍ അതിനുശേഷം പോലും നിന്നില്‍ നിന്ന്‌ ശാശ്വത മുക്തി ലഭിക്കുന്നില്ല.
           ഇത്രയേറെ പറയുമ്പോഴും നിന്റെ മരിച്ചറിയിപ്പ്‌ വരുന്ന നിമിഷം എങ്ങനെ അതിജീവിക്കുമെന്നോ പ്രതികരിക്കുമെന്നോ അറിയില്ല. നിന്റെ മരണത്തിലും നിനക്ക്‌ വിധേയയായി ശിരസ്‌ കുമ്പിട്ട്‌ നില്‍ക്കാനേ എനിക്ക്‌ കഴിയൂ. അവിടെയും നീ ജയിക്കും. എങ്കിലും നിന്റെ ജയം എനിക്ക്‌ പ്രിയപ്പെട്ടതു തന്നെ. 
ഇത്രയേറെ ക്രൂരമായ എന്റെ മനസിനെ തകര്‍ത്തുകളഞ്ഞ നിന്റെയൊരു ചോദ്യമുണ്ട്‌. ആ ചോദ്യമാണെന്നെ ഇത്രമേല്‍ ക്രൂരയാക്കിയതും. ആജീവനാന്തം ആ ചോദ്യമെന്നെ വേട്ടയാടുകയും ചെയ്യും....

സ്‌ത്രീയേ നിനക്കും എനിക്കും ഇടയിലുള്ള ബന്ധമെന്ത്‌?

Monday, May 12, 2014

അന്നു ഞാന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍
ആദ്യമായി കണ്ണാടിക്കു മുമ്പില്‍ 
എന്നെത്തന്നെ അടിമുടി നോക്കി
ശരീരത്തില്‍ ആകര്‍ഷിക്കാന്‍ മാത്രമായെന്ന്‌
അന്നേരവും കണ്ടില്ല,
എന്റെ ശരീരത്തിന്റെ നഗ്നതയെ ആദ്യമായി
സൂക്ഷമമായി വീക്ഷിക്കാന്‍ 
ശ്രമിച്ചപ്പോഴും നീയെന്നെ പൊതിഞ്ഞു
പിടിച്ച്‌ ആ നഗ്നതയാസ്വദിക്കാന്‍
നിനക്കാണവകാശമെന്നു നീ പറഞ്ഞതുപോലെ തോന്നി
ധൃതിയില്‍ വസ്‌ത്രമെടുത്തു ഞാന്‍
എന്നെ പൊതിഞ്ഞു.
ആദ്യമായി ചുണ്ടുകളെ നീ
നുകരുമ്പോഴും എന്താണ്‌ സംഭവിക്കുന്നതെന്ന്‌
വ്യക്തതയുണ്ടായിരുന്നില്ല
അന്ന്‌ പക്വതയ്‌ക്കുമപ്പുറം ഒരു കാമുകന്റെ
ചാപല്യങ്ങളെല്ലാം നിനക്കുണ്ടെന്നറിഞ്ഞു
ഒരിക്കലും ഞാനെന്തറിഞ്ഞില്ല
എള്ളോളം സ്‌നേഹത്തോടെ വിളിച്ചില്ല
എങ്കിലും ഞാനറിയുകയായിരുന്നു
നീയിതൊക്കെയാണെന്ന്‌
നിന്നെ നീയായിത്തന്നെ അംഗീകരിക്കുകയായിരുന്നു
ഒടുവില്‍ വേണ്ടെന്നു വയ്‌ക്കുമ്പോഴും
നിന്നെ സ്‌നേഹിക്കുന്നവളായിരിക്കെ 
പെണ്ണായിരിക്കെ ക്ഷമിക്കാനേ എനിക്കു കഴിയു

Friday, May 9, 2014

പ്രണയം തോന്നി നിമിഷങ്ങള്‍
കൊഴിയുന്തോറും ആക്രമണമാകാതിരിക്കാന്‍
പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌
നുണയുടെ പുറംചട്ട മുഴുവനായി
അഴിഞ്ഞു വീഴുന്നതിനു മുമ്പേ
അവളില്‍ നിന്ന്‌ ഒഴിയണം
പറ്റുമെങ്കില്‍ കിടപ്പറ വരെ എത്തിക്കണം
അതുമല്ലെങ്കില്‍ ബാഹ്യമായ പ്രകടനങ്ങളെങ്കിലും
നടത്തണം, അല്ലാതെന്തു പ്രണയം?
കൂട്ടുകാര്‍ കളിയാക്കില്ലേ
വിട പറയാന്‍ മെസേജ്‌ തന്നെ ധാരാളം
നേരിട്ട്‌ പറയല്‍ ബോറന്‍ പരിപാടി തന്നെ
വൈകീട്ട്‌ ഡി ജെയ്‌ക്ക്‌ പോണം
ആടിപ്പാടണം, മദ്യം നുകരണം
മനസുകൊണ്ട്‌ അവള്‍ക്കൊരു
ഗുഡ്‌ബൈ പറയണം
നാളത്തേക്ക്‌ പുതിയ കരുക്കള്‍ നീക്കണം

Thursday, May 8, 2014

മരണത്തിന്റെ ചൂളം വിളിക്ക്‌ കാതോര്‍ത്ത്‌
ട്രാക്കിലൂടെ നടക്കുമ്പോള്‍ 
നീ മാത്രമായിരുന്നില്ല മനസില്‍
നീ തിരിച്ചെത്തുമെന്ന പ്രതീക്ഷ
ഉള്‍മനസില്‍ നിന്നു മാഞ്ഞില്ല
നീ വരില്ലെന്ന്‌ മനസിനെ പറഞ്ഞു 
വിശ്വസിപ്പിക്കാനാണ്‌ ട്രാക്കിലൂടെ
ഞാന്‍ നടന്നത്‌
പിന്നെ നീയില്ലാതാകുമ്പോള്‍
എന്റെ ശരീരത്തിന്റെ കിതപ്പാറ്റാന്‍
കൂട്ടുവരാമെന്ന്‌ വാഗ്‌ദാനം നല്‍കിയ
സുഹൃത്ത്‌
്‌അയാളുടെ ക്ഷമയെ അറിയാതെ 
നമിച്ചുപോയി
എന്റെ ശരീരത്തിന്റെ റേറ്റിംഗ്‌
ഇത്രത്തോളമുണ്ടാകുമെന്ന്‌
എന്തേ നീയറിയാതെ പോയി?
ചിതറിത്തെറിച്ച്‌ ട്രാക്കില്‍ 
കിടക്കുമ്പോള്‍ നീയറിഞ്ഞെത്തുമോ
അവസമായി കാണാന്‍
ഇതുമെന്റെ അഭിനയമോ, കള്ളക്കളിയോ
ഒന്നുമല്ല ഒരിക്കല്‍ നിനക്കു മാത്രമെന്ന്‌
മനസുകൊണ്ട്‌ നിനക്കേകിയ എന്‍
ജീവിതം തന്നെ
ചുരമിറങ്ങിയെത്തിയ സ്‌നേഹത്തിന്‍ കാറ്റ്‌
മനസിനെ വിഭ്രാന്തിയിലാഴ്‌ത്തി
പാതി വഴിയില്‍ വച്ച്‌ പിരിയുന്നു
അവന്‍ മറക്കുന്നു ദേഹിയും ദേഹവും
കൂടെയുണ്ടാകുമെന്ന ഉറപ്പ്‌,
മറക്കാത്തൊരെന്നെ വിഡ്‌ഢിയെന്നു വിളിക്കുന്നു
ഇരു ദിക്കുകളില്‍ നിന്നെത്തിയവര്‍ 
ഒരേ രേഖയിലെത്താന്‍ കൊതിച്ചവര്‍
എവിടെ തെറ്റിയെന്നറിയാതെ അവള്‍ പകച്ചു
യാത്രയില്‍ ഇതുവരെയറിയാത്ത
തണുത്ത കാറ്റേറ്റ്‌ കിതച്ചപ്പോഴൊക്കെയും
അധരത്തിലൂടെ ജീവവായു തന്നവന്‍
ദിക്കറിയാത്തൊരിടത്ത്‌ അവളെ പിഴയ്‌ക്കാന്‍
വിട്ട്‌ തനിച്ച്‌ ചുരം കയറുന്നു