Wednesday, December 25, 2013

ഒറ്റമൂലി


ഞാന്‍ ധിക്കാരിയാണ്‌,
അഹങ്കാരിയാണ്‌
അതു നിഷേധിക്കാന്‍
ഞാനില്ലതന്നെ.

ചെറുപ്പത്തില്‍ കുഞ്ഞുവയര്‍
വിശന്നു
അച്ഛനുമമ്മയും വിശന്നിരുന്നപ്പോള്‍
കൂട്ടിന്‌ ആരുണ്ടായിരുന്നു?


കുത്തുവാക്കുകള്‍ കേട്ടു
മനസു മടുത്തു
തൊടിയിലെ മരച്ചുവട്ടിലിരുന്നു
കരഞ്ഞപ്പോള്‍ ആരുവന്നു?

അമ്മ ഒരു കഷ്‌ണം കയറില്‍
തൂങ്ങിയാടാന്‍ ഒരുമ്പെട്ടപ്പോള്‍
തടുക്കാന്‍ ആരുവന്നു?

ആഘോഷവേളകളില്‍
ഉള്ളതില്‍ തൃപ്‌തിയടയാന്‍
ബന്ധുക്കള്‍ വരുമെന്നു കരുതി കാത്തിരുന്നു
ഞാന്‍ കണ്ടില്ല ഒന്നിനെയും.

ആശുപത്രി വരാന്തയില്‍
വെള്ളം വാങ്ങിക്കുടിക്കാന്‍
പണമില്ലാതെ മനസുടഞ്ഞിരുന്നപ്പോള്‍ 
ആരുണ്ടായി?

ഇതിനുമപ്പുറം ഒരു കുന്നോളമിനിയുമുണ്ട്‌
വിഷമങ്ങള്‍, കരഞ്ഞുതീര്‍ക്കാനല്ല,
മനസില്‍ വച്ചു നീറ്റിയെടുക്കാന്‍
വാശിയോടെ ജീവിക്കാനുള്ള
എന്റെ ഒറ്റമൂലി.

ഉറപ്പിച്ചു പറയുന്നു
ഞാന്‍ നിങ്ങള്‍ ഊഹിക്കുന്നതിനപ്പുറം
ധിക്കാരിയും അഹങ്കാരിയുംതന്നെ

1 comment:

  1. കൊള്ളാം ..ഈ ലോല മനസ്സിന്റെ ധിക്കാരം ......
    ഞാന്‍ ഉറപ്പിച്ചു പറയുന്നു നീ ധിക്കാരിയും അഹങ്കാരിയുംതന്നെ......നിനക്ക് മുൻപിൽ
    എന്റെ പ്രണാമം.

    ReplyDelete